സമൂഹത്തെ പരിവര്ത്തിതമാക്കുന്ന ജീവനുകള്‍
പ്രവര്‍ത്തനശേഷിയും അറിവും ലക്ഷ്യബോധവുമായി പ്രപഞ്ചത്തെ സൂക്ഷ്മമായി ഏറെ ഉള്‍ക്കൊണ്ടിട്ടുള്ള ജീവനുകളെ പിന്തുടര്ന്നുള്ള സാമൂഹികമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഉന്നത സമൂഹം എന്നത്. ഉന്നത ജീവനുകളെ പിന്പറ്റാനല്ലാതെ താഴേക്കിടയിലുള്ള മനുഷ്യ ജീവനുകള്‍ക്ക് സാധ്യമാകുന്നേയില്ല. ജീവികള്‍ക്കിടയില്‍ സംഭവിക്കുന്ന ഇത്തരമൊരു അനുഭവം പ്രാപഞ്ചികമായ അടിസ്ഥാന സ്വഭാവത്തില്‍ നിന്ന് ജീവനുകളിലേക്ക് പകര്‍ന്നു കിട്ടിയതു തന്നെയാണ്. ഉയര്‍ന്ന ശേഷിയുള്ള നിലനില്പുകളെ ആശ്രയിച്ചും ഭ്രമിച്ചുമല്ലാതെ ശേഷികുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രപഞ്ചത്തില്‍ നിലനില്പ് ഉണ്ടാകുന്നില്ല. ജ്യോതിര്‍ഗോളങ്ങളുടെ വിശേഷങ്ങള്‍ ഉള്‍ക്കൊണ്ടു വളര്‍ന്നു വികസിതമാകുന്നതാണ് ജീവന് എന്നതുകൊണ്ടാണ് ഉന്നത ശേഷിയാര്‍ജ്ജിച്ച ജീവനുകളെ പിന്‍പറ്റി ജീവിക്കുന്നതിന് മാനവസമൂഹം നിര്‍ബ്ബന്ധിതമാകുന്നത്.
ഓരോ ജീവനും, വലുതും ചെറുതുമെന്ന വ്യത്യാസമില്ലാതെ, വ്യത്യസ്തരായിരിക്കുന്നതിനേ കഴിയുന്നുള്ളൂ. ഓരോ ജീവനും പ്രപഞ്ചത്തെ ഏറിയും കുറഞ്ഞും വ്യത്യസ്തതകളോടെ സൂക്ഷ്മമായി ഉള്‍ക്കൊണ്ടു നില്ക്കുന്നു എന്നതാണ് ഇപ്രകാരം സംഭവിക്കുന്നതിന്റെ കാരണം. പ്രപഞ്ചത്തില്‍ നിന്ന് ഉള്‍ക്കൊണ്ടു ശക്തിപ്പെടാന്‍ ജീവനു സാധിക്കുന്നത് ഓരോ ജീവനും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ജന്മാന്തരങ്ങള് എന്ന കാലഘട്ടങ്ങളിലൂടെ ക്രമം തെറ്റാതെയും ശക്തമായും പ്രവര്‍ത്തിച്ച ജീവന് വലിയ അറിവും വലിയ പ്രവര്‍ത്തന ശേഷിയുമായി സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിനു തക്ക ശേഷിയായിത്തീരുന്നു.
ജീവനും ജീവിതവുമെന്നാല് പ്രവര്‍ത്തനം എന്നതായാണ് കാണാനുണ്ടാവുന്നത്. ജീവനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സ്വഭാവം കിട്ടുന്നത് പ്രപഞ്ചത്തിന്റെ തനി സ്വഭാവം എന്ന നിലയിലാണ്. നക്ഷത്രമണ്ഡലങ്ങളും ജ്യോതിര്ഗോളങ്ങളുമായ സകലതും നിരന്തരം പ്രവര്ത്തനത്തിലാണല്ലൊ. ഈ വാസന ഉള്‍ക്കൊണ്ടു നില്ക്കുന്ന ജീവനുകള്‍ക്കും പ്രവര്‍ത്തിക്കാതിരിക്കാന്‍ ആവാത്തതായി വരുന്നു.
പ്രപഞ്ചത്തെ സൂക്ഷ്മമായി ഉള്‍ക്കൊണ്ടു നില്ക്കുന്ന ജീവനുകളില്‍ ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ എങ്ങനെയൊക്കെ സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിന് പ്രാപ്തരായി നിലകൊള്ളുന്നുവെന്ന് സാമാന്യമായൊന്നു പരിശോധിക്കാം.
ജ്ഞാനി
സമൂഹത്തെ പരിവര്ത്തിതമാക്കുന്ന ജീവനുകളില്‍ എന്നും ഒന്നാമതായി നില്ക്കുന്നതിനു കഴിയുന്ന ജീവവിഭാഗമാണ് ജ്ഞാനികള്‍. ജ്ഞാനികളുടെ വാക്കുകളാണ് അടിസ്ഥാനപരമായി പരിഷ്കൃതജനതയുടെ നിയമങ്ങളും മാര്‍ഗ്ഗദര്‍ശനവുമായി പരിണമിക്കുന്നത്. ഭൂത വര്‍ത്തമാന ഭാവി കാലങ്ങളെ സൂക്ഷ്മതരമായി കണ്ടറിയുന്നതിനു കഴിയുന്ന ജ്ഞാനിയുടെ വാക്കുകള്‍ സത്യവുമാണ്. ഇത്തരത്തില്‍ എത്തി നില്ക്കുന്ന ജീവനുകളാണ് ലോക ഗുരുക്കന്മാരായി അറിയപ്പെടുന്നത്. ജ്ഞാനംകൊണ്ടു നിറഞ്ഞ ഗുരുക്കന്മാരുടെ വാക്കുകളെ പിന്‍പറ്റി ജീവിച്ചിട്ടുള്ള സമൂഹങ്ങള്‍ക്കാണ് ലോകത്ത് സവിശേഷമായ കണ്ടെത്തലുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും സാംസ്കാരികവും സാമ്പത്തികവുമായി മുന്നേറുന്നതിനും കഴിഞ്ഞിട്ടുള്ളതെന്ന് ലോകചരിത്രം പരിശോധിച്ച് എളുപ്പത്തില്‍ മനസിലാക്കാനാവുന്നു.
ജീവന് ജന്മാന്തരങ്ങളിലൂടെ പ്രകൃതിയെയും കാലത്തെയും സൂക്ഷ്മമായി ഉള്‍ക്കൊണ്ടു സംഭവിക്കുന്ന നിറവാണ് ജ്ഞാനമായി പരിണമിക്കുന്നത്. ജീവനില്‍ സൂക്ഷ്മമായി നിറയുന്ന പ്രകൃതിയും കാലവും ജ്ഞാനമായി മാറുമ്പോള്‍ ജീവന് കേവലമായ പ്രവര്‍ത്തനം എന്ന ഘട്ടം കടന്ന്, നിലനില്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയുമെല്ലാം കാരണവും ലക്ഷ്യവും എന്ന അറിവിലെത്തുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരത്തില്‍ പ്രാപ്തമാകുന്ന ജീവന് സാധ്യമാകുന്ന മനോനിലയാണ് ത്രികാലബോധം. ഭൂതവും ഭാവിയും വര്‍ത്തമാനവുമായ കാലങ്ങളെയും ജീവന്റെ യഥാര്‍ത്ഥമായ ആവശ്യങ്ങളെയും കണ്ടറിയുന്നതിന് സാധിക്കുന്നതിനാലാണ് തന്നെക്കാള്‍ താഴെയായ ജീവനുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന് ജ്ഞാനംകൊണ്ട് നിറഞ്ഞ ഗുരു എന്ന ജീവന് പ്രാപ്തനായിത്തീരുന്നത്. ത്രികാല ബോധമാര്ജ്ജിച്ചു നില്ക്കുന്നു എന്നതിനാല്‍ത്തന്നെ മറ്റേതു കര്‍മ്മമണ്ഡലത്തില്‍ നില്ക്കുന്ന ജീവനും ജ്ഞാനിക്ക് വിധേയപ്പെടേണ്ടവരുമാകുന്നു.
ഭാരതം ഒരു കാലത്ത് ലോകത്തിന്റെ മുന്‍പന്തിയില്‍ ആയിരുന്നുവെങ്കില്‍, അത് ആര്‍ഷ – സനാതന സംസ്കാരങ്ങള്‍ക്ക് ഉടമകളായ ജ്ഞാനികളെ പിന്‍പറ്റിയിരുന്ന എന്ന ജനത എന്ന നിലയില്‍ സംഭവിച്ചതാണ്. ഭാരത സംസ്കാരത്തില്‍ നിന്ന് ഇവിടെ ജനിച്ച ഋഷിമാരെയും ഗുരുക്കന്മാരെയും മാറ്റിനിറുത്തി നോക്കിയാല്‍ കാണാനുണ്ടാവുന്നത് പ്രാകൃതമായ അവസ്ഥ മാത്രമായിരിക്കും.
ലോകത്തു ജനിച്ച ഗുരുക്കന്മാരെ മാത്രമാണ് യഥാര്‍ത്ഥ ജ്ഞാനികളെന്ന് പറയാനുണ്ടാവുന്നത്. അര്‍ത്ഥവത്തും ലക്ഷ്യംബോധം നിറയുന്നതുമായ വാക്കുകള്‍ എന്നതിനാല്‍ ഗുരുക്കന്മാരുടെ വാക്കുകള്‍ തത്ത്വവിചാരം എന്ന പരിഗണനയിലാണ് വരുന്നത്. തത്ത്വമെന്നാല് കാരണവും ലക്ഷ്യവും നിറഞ്ഞു നില്ക്കുന്ന പ്രവര്‍ത്തനത്തിന്റെ വ്യക്തത എന്നാണ് മനസിലാക്കാനാവുക. ഇക്കാരണത്താല്‍ ജ്ഞാനികളായ മഹാത്മാക്കളെക്കുറിച്ച്, കേവലമായ ആത്മീയതയുടെ ഭാവങ്ങള്‍ ഒഴിവാക്കി ചിന്തിച്ചാല്‍, തത്ത്വവിചാരകര് എന്നാണ് പറയാനുണ്ടാവുന്നത്. കൃഷ്ണനും മോസസും ബുദ്ധനും യേശുവും നബിയും നാനാക്കും മാര്‍ക്സും നാരായണഗുരുവും ഗാന്ധിജിയുമെല്ലാം ഈ ഗണത്തില്‍ വരുന്ന ഉന്നത ജീവനുകള്‍ തന്നെയാണ്.
മഹാഗുരുക്കന്മാരെ എത്രമാത്രം ശക്തിയോടെ ഉള്‍ക്കൊണ്ട് എങ്ങനെ പിന്തുടരുന്നതിനു കഴിഞ്ഞു എന്നതിനെ ആശ്രയിച്ച് ഒരു ജനതയുടെ അടിസ്ഥാനപരമായ ഉന്നമനം സാധ്യമായിരിക്കുന്നതായി ഇന്നത്തെ ലോകത്തെ നിരീക്ഷിക്കന്നതിലൂടെ കണ്ടെത്തുന്നതിന് കഴിയുന്നു.
ഭരണകര്‍ത്താവ്
ഉയര്ന്നതെന്നോ താഴ്ന്നതെന്നോ ഉള്ള പരിഗണനക്ക് ഇടം കൊടുക്കാതെ ലോകത്ത് ഏതു സമൂഹത്തിലും പ്രാപഞ്ചികമായ അനിവാര്യതയോടെ സംഭവിക്കേണ്ടുന്ന സംഗതിയാണ് ഭരണനേതൃത്വം എന്നത്. സമൂഹം എന്ന ഘടനയുടെ നിലനില്പും പരിവര്‍ത്തനങ്ങളും വേണ്ടുംവണ്ണം സാധ്യമാകുന്നത് ഭരണപരമായ നേതൃത്യത്തിന്റെ മികവിലൂടെയാണ്.
പരപസ്പര ബന്ധവും പരിചയവുമൊന്നുമില്ലാത്ത ലോകസമൂഹങ്ങളില്‍ എല്ലായിടത്തുമായി ചരിത്രാതീത കാലം മുതല്‍ ഭരണമെന്ന പ്രവര്‍ത്തനം നിലനിന്നിരുന്നുവെന്നാണ് കാണാനാവുന്നത്. മനുഷ്യന് ഉള്ളിടത്തെല്ലാം നിലനില്ക്കുന്നു എന്നതുകൊണ്ട് ഭരണം എന്ന സാമൂഹികമായ അനുഭവത്തെ പ്രാപഞ്ചികമായ നിശ്ചയം എന്നതായാണ് മനസിലാക്കാനാവുന്നത്.
നമുക്ക് അറിയാവുന്ന പ്രപഞ്ചത്തിന്റെ നിലനില്പ് എന്നതുതന്നെ ഒരു കേന്ദ്രീകൃമായ പ്രവര്‍ത്തനത്തിന്റെ കൃത്യതയിലൂടെയാണ് സംഭവിക്കുന്നത്. മൊത്തമായ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന വ്യക്തതയുള്ള അറിവ് ശാസ്ത്രചിന്തകള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും, നക്ഷത്രമണ്ഡലങ്ങള്ക്കും നക്ഷത്രമണ്ഡലങ്ങള്ക്കുള്ളിലെ നമ്മുടെ സൗരയൂഥം പോലുള്ള നിലനില്പുകള്ക്കും കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളുടെ വിവധ തലങ്ങള്‍ ഉള്ളതായാണ് കാണാനുണ്ടാവുന്നത്.
ക്ഷീരപഥ കേന്ദ്രത്തെ അനുസരിച്ചു നില്ക്കുന്ന സൂര്യനും, സൂര്യനെ അനുസരിച്ചു നില്ക്കുന്നതിനു മാത്രം കഴിയുന്ന ഗ്രഹങ്ങളും ഗ്രഹങ്ങള്‍ക്കു കീഴിലായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളുമെല്ലാം ജീവനുകള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രാപഞ്ചികമായ നേതൃത്വം എന്ന പ്രവര്‍ത്തനഗതിയുടെ വ്യക്തമായ തെളിവുകള്‍ തന്നെയാണ്. പ്രാപഞ്ചികമായ യോഗ്യതകളും വിശേഷങ്ങളുമല്ലാതെ മറ്റൊന്നും നാം ആയിരിക്കുന്ന ജീവനുകളില്‍ നിറയുന്നതിനും സംഭവിക്കുന്നതിനും ഉണ്ടാവുന്നില്ലല്ലൊ!
പ്രാപഞ്ചികമായ പ്രവര്‍ത്തനമാണ് ജീവനുകള്ക്കിടയിലെ നേത്യത്വമെന്ന സ്ഥിതിവിശേഷമെന്നു കാണാമെങ്കിലും ഈ പ്രവര്‍ത്തനം അടിസ്ഥാനപരമായി തത്ത്വാധിഷ്ഠിതമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാരണത്താല്‍ത്തന്നെ ജ്ഞാനികളാല്‍ ലഭ്യമാകുന്ന ഉന്നതമായ തത്ത്വങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിച്ചു നില്‍ക്കുമ്പോഴാണ് ഉന്നത സാംസ്കാരിക മൂല്യങ്ങള്‍ പേറുന്ന ഭരണം എന്നതായി പരിഗണിക്കാനാവുന്നത് എന്നു വ്യക്തമാവുകയാണ്.
പ്രാപഞ്ചികമായ പ്രവര്‍ത്തനങ്ങളുടെ കാരണവും ലക്ഷ്യവും ഉള്‍ക്കൊണ്ടു നില്ക്കുന്ന ജീവനുകളുടെ ജ്ഞാനം പ്രാവര്‍ത്തികമാക്കുന്നതില്‍ ഏര്‍പ്പെടുന്ന ജീവന് എന്ന നിലയിലാണ് ഭരണകര്‍ത്താവിന്റെ സ്ഥാനം. ഇക്കാരണത്താല്‍ സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിനു കഴിയുന്ന ജീവനുകള്‍ക്കിടയില്‍ ജ്ഞാനിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരന് എന്ന പരിഗണന ലഭിക്കുന്നതിന് ഭരണകര്‍ത്താവിനു കഴിയുന്നു.
ശാസ്ത്രജ്ഞന്
രൂപതരമായ ഒരു നിലനില്പിന്റെ വിശേഷങ്ങള്‍ കണ്ടെത്തുന്നതിനോ, നിലനില്പില് നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജ്ജത്തെ മറ്റൊരു അവസ്ഥയിലേക്ക് പരിവര്‍ത്തിതമാക്കി പ്രവര്‍ത്തിപ്പിക്കുന്നതിനോ കഴിയുന്ന ജീവനെയാണ് ശാസ്ത്രജ്ഞന് എന്നു പറയുന്നത്.
ഒരു സാധാരണ ജീവനു സാധ്യമാകുന്നത്, പ്രകൃതിയില്‍ അതിനു കിട്ടിയിരിക്കുന്ന ശരീരമുപയോഗിച്ച് ശേഷിക്കനുസരിച്ച് ലഭ്യതകളെ എടുത്തുപയോഗിക്കുക എന്നതാണ്. അതായത്, ഊര്‍ജ്ജവിനിമയം എന്ന നിലയില്‍ അത്രത്തോളം നടപ്പാക്കാന്‍ മാത്രം ആ ജീവന് സാധിക്കുന്നു. മൃഗങ്ങളും മനുഷ്യര്‍ക്കിടയില്‍ത്തന്നെ മഹാഭൂരിപക്ഷവും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്നതിനു മാത്രം കഴിയുന്നവരാണ്.
സാധാരണമെന്നു പറയാനാവുന്ന കര്‍മ്മങ്ങള്‍ ജന്മാന്തരങ്ങളിലൂടെ കൃത്യതയോടെ ചെയ്തു പൂര്‍ത്തീകരിച്ച് ശേഷിയാര്ജ്ജിച്ചതിനു ശേഷം മാത്രം സംഭവിക്കുന്നതാണ് ഏതെങ്കിലുമൊരു രൂപത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജ്ജത്തെ മറ്റൊരവസ്ഥയിലേക്ക് മാറ്റി പുതിയ പ്രവര്‍ത്തനം സാധ്യമാക്കുകയോ പുതിയത് കണ്ടെത്തുകയോ എന്നത്. വൈദ്യുതിയും എല്ലാവിധമായ യന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി ഇന്ന് മനുഷ്യന് സൗകര്യാര്‍ത്ഥം ഉപയോഗിക്കുന്ന എന്തും ശാസ്ത്രകാരനാല് സാധ്യമായ ഊര്‍ജ്ജത്തിന്റെ പരിണതികളാണ്. ഇത്തരത്തില്‍ ലോകത്തെ പരിവര്ത്തിതമാക്കുന്നതില് വലിയ പങ്ക് ശാസ്ത്രകാരന് വഹിക്കുന്നു.
എല്ലാ മനുഷ്യരും പ്രവര്‍ത്തന നിരതരായിരിക്കുന്നുവെങ്കിലും, മിക്കവരും ഉത്സാഹികള്‍ ആയിരിക്കുന്നുവെങ്കിലും, എല്ലാവര്ക്കും ശാസ്ത്രകാരന് ആകാന്‍ കഴിയാത്തതിന്റെ കാരണം ജീവന് പ്രവര്‍ത്തനമണ്ഡലങ്ങള്‍ താണ്ടി വന്നിട്ടില്ല എന്നതുകൊണ്ടാണ്. ഒരു ജീവന് ശരീരസ്ഥനായി പ്രവര്‍ത്തിച്ചു നില്ക്കുന്ന കാലഘട്ടം ഉള്‍ക്കൊള്ളുന്ന വൈഭവത്തെ കടന്നുപോകുന്ന പ്രവര്‍ത്തനം നടത്താനാവുന്ന ജീവനു മാത്രമേ ശാസ്ത്രകാരന് ആകാന്‍ കഴിയുന്നുമുള്ളൂ.
ശാസ്ത്രകാരന്റെയും സാധാരണ മനുഷ്യന്റെയും പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമായി കാണാനുണ്ടാവുന്നത്, സാധാരണ മനുഷ്യന്റെ പ്രവര്‍ത്തനം അയാളുടെ മരണത്തോടെ അവസാനിക്കുന്നു എന്നുള്ളതാണ്. പുതിയ അറിവും മാര്‍ഗ്ഗദര്‍ശനവും എന്ന നിലയില്‍ സംഭാവന ചെയ്യാത്ത എല്ലാത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ഈ ഗണത്തിലാണ് പരിഗണിക്കാനാവുന്നത്.
കണ്ടെത്തലുകളിലെ തത്ത്വങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊണ്ട്, ശാസ്ത്രകാരന് എന്ന ജീവന്റെ ഭൗതികമായ പ്രവര്‍ത്തനം അവസാനിച്ചതിനു ശേഷവും, പിന്തുടരുന്നവര്‍ക്ക് ശാസ്ത്രകാരന് കണ്ടെത്തിയ തത്ത്വങ്ങള്‍ ഉപയോഗിച്ച് സാധ്യമാവുന്നിടത്തോളം കാലം പ്രവര്‍ത്തനം തുടരുന്നതിന് കഴിയുന്നു. ജീവന്റെ അമരത്വം എന്നതിന്റെ അര്‍ത്ഥവും നിര്‍ണ്ണയിക്കപ്പെടുന്നത് ഇത്തരത്തിലാണ്. ഇക്കാരണത്താല്‍ ശാസ്ത്രകാരന് സമൂഹത്തെ പരിവര്ത്തിതമാക്കുന്ന ശക്തിവിശേഷമായി നിലനില്ക്കുക തന്നെ ചെയ്യുന്നു. സാധാരണ കര്‍മ്മം ചെയ്യുന്നവരെ സംബന്ധിച്ച് ഔദ്യോഗികമായ പ്രവര്‍ത്തനം അവസാനിച്ചതിനു ശേഷം പിന്തുടരാന് കാര്യമായൊന്നും ശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം താരതമ്യത്തില്‍ നിന്നാണ് സാമാന്യമായി ശാസ്ത്രകാരന്റെയും സാധാരണക്കാരന്റെയും വ്യത്യാസം കണ്ടെത്തനാവുന്നത്.
ഒറ്റ നോട്ടത്തില്‍ ജ്ഞാനികളും ശാസ്ത്രജ്ഞരും ഒരേപോലെ ആണെന്നു തോന്നാമെങ്കിലും, ഭൂത വര്‍ത്തമാന ഭാവികള്‍ കണ്ടെറിയുന്നതിനു കഴിയുന്ന ജ്ഞാനിയുടേതില് നിന്നു വ്യത്യസ്തമായി ശാസ്ത്രജ്ഞനെക്കൊണ്ട് ആവുന്നത് ഊര്‍ജ്ജത്തെ പരിവര്‍ത്തിതമാക്കി പ്രവര്‍ത്തിപ്പിക്കുക എന്നതു മാത്രമാണ്. ഇക്കാരണത്താല്‍ ശാസ്ത്രകാരന് എന്ന ജീവന് ത്രികാലങ്ങള്‍ കണ്ടറിയുന്ന ജ്ഞാനിയെപ്പോലെ അവസ്ഥാപരമായി ഉന്നതനാവുന്നേയില്ല.
എഴുത്തുകാരന്
ആവാഹിക്കപ്പെടുന്ന പ്രകൃതിയുടെ വൈവിധ്യങ്ങളെ മനസ് സ്വന്തം താല്പര്യങ്ങള്ക്കൊത്ത് ക്രമീകരിക്കുമ്പോള്‍ ഭാവനകള്‍ ജനിക്കുന്നു. ഭാവനയെന്നത് ഒരോ മനുഷ്യ ജീവനിലും സംഭവിച്ചു നില്‍ക്കുകയും ചെയ്യുന്നു. അതായത്, ജീവനില്‍ നിക്ഷിപ്തമായിരിക്കുന്ന സൂക്ഷ്മമായ ഊര്‍ജ്ജത്തെ മറ്റൊരവസ്ഥയിലേക്ക് സൂക്ഷ്മമായി പരിവര്ത്തിതമാക്കുന്നതിന് മനസ് ശേഷിയാര്ജ്ജിച്ചിരിക്കുന്ന അവസ്ഥ..
ജന്മാന്തര ജീവിതംകൊണ്ട് സാധ്യമാകുന്ന വിവിധങ്ങളായ കര്‍മ്മങ്ങള്‍ താണ്ടിയ ജീവന് ഏറെയായ അറിവുകളുടെയും പ്രവര്‍ത്തനശേഷിയുടെയും ഇരിപ്പിടമായിത്തീരുന്നു. കര്‍മ്മപഥങ്ങള്‍ ഏറെ താണ്ടിയ ജീവന് കടന്നുവന്ന പരിചയത്തില്‍ നിന്ന് ലഭ്യമായിരിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മെനയുന്ന ഭാവനകള്‍ക്ക് രൂപം കൊടുക്കുന്നതിനെയാണ് എഴുത്ത് എന്നു പറയാനാവുന്നത്.
അക്ഷരങ്ങള്‍ എന്നത് ശേഷിയാര്‍ജ്ജിച്ച ജീവനുകള്‍ അവരുടെ ഭാവനകള്‍ക്കനുസരിച്ച് ശബ് ദ വൈവിധ്യങ്ങള്‍ക്കു കൊടുത്ത പ്രതീകങ്ങള്‍ തന്നെയാണ്. ശബ് ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന അക്ഷരങ്ങളെന്ന രൂപങ്ങളുടെ ക്രമീകരണങ്ങളിലൂടെ, എഴുതിയ ജീവന് ഉള്‍ക്കൊണ്ടു നിന്നിരുന്ന ഭാവനാലോകം എന്താണെന്ന് മറ്റു ജീവനുകള്‍ക്ക് മനസിലാക്കുന്നതിനു കഴിയുന്നു. അതായത് അക്ഷരങ്ങളെന്നത് വിചാരങ്ങള്‍ക്കും ഭാവനകള്‍ക്കും സന്നിവേശിക്കുന്നതിനും മറ്റു ജീവനുകളിലേക്ക് വ്യാപിക്കുന്നതിനുമുള്ള മാധ്യമമാണ്. ഇത്തരത്തില്‍, അക്ഷരങ്ങള്‍ എന്ന ശബ് ദങ്ങളുടെ പ്രതീകത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ഭാവനകളെ ഗ്രഹിക്കുന്നതിനു പരിശീലനം സിദ്ധിച്ചിരിക്കുന്ന ഓരോ ജീവനിലേക്കും എഴുത്തുകാരന് തന്റെ ഭാവനാമണ്ഡലം എത്തിച്ചു കൊടുക്കുന്നു.
സ്വാഭാവികമായും, എഴുത്ത് എന്ന ഭാവനാപരമായ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളിലേക്ക് ആകൃഷ്ടരാവുന്നതും ആ ഭാവനാമണ്ഡലം വലുതാണെന്നോ ഗുണകരമാണെന്നോ തോന്നുന്ന ജീവനുകള്‍ തന്നെയായിരിക്കും. ജ്ഞാനിയെപ്പോലെ ശാസ്ത്രകാരനെപ്പോലെ ഇത്തരത്തില്‍ സമൂഹത്തെ സ്വാധിച്ചു നില്ക്കുന്നതിനും, ഭൗതികമായ ശരീരത്തിന്റെ സാന്നിധ്യമില്ലാത തന്നെ മറ്റ് ജീവനുകളിലേക്ക് ആശയം എന്ന നിലയില്‍ പ്രവേശിക്കുന്നതിനും സാധിക്കുന്ന ജീവന് എന്ന നിലയിലാണ് എഴുത്തുകാരന് സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിന് പ്രാപ്തനാകുന്നത്.
ജ്ഞാനിയെപ്പോലെ ത്രികാല ബോധമാര്ജ്ജിക്കുന്നതിനോ, ശാസ്ത്രജ്ഞനെപ്പോലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായി പരിണമിക്കുന്നതിനു തക്കവിധം തത്ത്വാധിഷ്ടിത നിയമം വെളിപ്പെടുത്തുന്നവനോ ആകാന്‍ എഴുത്തുകാരന് ആവുന്നില്ല. എങ്കിലും ശരി തെറ്റ് ഗുണ ദോഷ സങ്കല്പങ്ങളെക്കുറിച്ച് സമൂഹത്തെ ചിന്തിപ്പിക്കുന്നു എന്നതിലൂടെ എഴുത്തുകാരന് പരിവര്‍ത്തന ശക്തിയായി നിലകൊള്ളുന്നു.
വ്യവസായി
രൂപങ്ങളായി പ്രകൃതിയില്‍ നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജ്ജ വൈവിധ്യങ്ങളെ ശാസ്ത്രകാരന്റെ തത്ത്വങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തിതമാക്കി സമൂഹത്തില്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണ് വ്യവസായി നടപ്പാക്കുന്നത്. അതായത് ഊര്‍ജ്ജ നിക്ഷിപ്തമായ രൂപങ്ങളെ സമൂഹത്തിന് ഉപയോഗിക്കത്തക്ക വിധം ഏറെയായി ഉല്പാദിപ്പിച്ച് വിതരണം ചെയത് ത്വരിതഗതിയില്‍ സമൂഹത്ത പരിവര്ത്തിതമാക്കുന്ന പ്രവര്‍ത്തനമാണ് വ്യവസായി ചെയ്യുന്നത്.
പ്രഥമദൃഷ്ട്യാ കേവലം സാമ്പത്തിക ലാഭം ലാക്കാക്കിയുള്ള പ്രവര്ത്തനമാണെന്നിരിക്കലും, താന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മതരമായ അര്‍ത്ഥമൊന്നും ഗ്രഹിക്കാതെയാണെങ്കിലും ഊര്‍ജ്ജത്തെ വന്‍തോതില്‍ വിനിമയം ചെയ്യാന്‍ ശേഷി ആര്ജ്ജിച്ചിരിക്കുന്നതിനാലാണ് ഒരു ജീവന് വ്യവസായി എന്ന നിലയില്‍ പ്രവര്ത്തിക്കനാവുന്നത്.
ഊര്‍ജ്ജത്തെ അധികമായി വിനിയോഗിക്കുന്നതിന് അനുസരിച്ച് ജീവനുകള്‍ പെട്ടന്ന് പരിവര്‍ത്തിതമാകുന്നുവെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഇക്കാരണത്താല്‍ വ്യവസായിയുടെ പ്രവര്‍ത്തനമാണ് സമൂഹത്തെ ഭൗതികമായ പുരോഗതിയിലേക്കു നയിക്കുന്നതെന്നു കാണാം.
വ്യവസായി എന്നാല്‍ ധനവാനുമാണ്. ജീവന് ധനമാര്ജ്ജിക്കുന്നതിനും അതിനു തക്ക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നത് ജീവനില്‍ പുണ്യം നിറഞ്ഞു നില്‍ക്കുന്നതിനാലാണ്. ഇത് പൂര്‍വ്വ ജന്മകര്മ്മമായി, യോഗ്യതയാര്ജ്ജിച്ചു നിന്നിരുന്ന ജീവനുകള്‍ക്കു വേണ്ടി കാലത്തിനൊത്ത പ്രതിഫലം വാങ്ങാതെ അല്ലെങ്കില്‍ ലഭിക്കാതെ പ്രവര്‍ത്തിച്ചതുകൊണ്ടോ അതിനു തുല്യമായ പ്രവര്‍ത്തനങ്ങളിലൂടെയോ വന്നുചേരുന്ന ഭാഗ്യവുമാണ്.
കലാകാരന്
ജീവനുള്ളവയിലും ഇല്ലാത്തവയിലുമായി പ്രകൃതിയുടെ നിക്ഷിപ്താവസ്ഥകളെ പ്രതിനിധീകരിക്കുകയും പ്രതീകവല്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് കാലാകാരന്റേത്. ജീവന്റെ ഉന്നതമായ മറ്റേത് അവസ്ഥയെയും പോലെ സാധാരണ കര്‍മ്മങ്ങളുടെയും അനുഭവങ്ങളുടെയും മാനങ്ങള്‍ ഏറെ കടന്നുവന്നിട്ടുള്ള ജീവനാണ് കലാകാരന് എന്ന നിലയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനു സാധിക്കുന്നത്.
ആവശ്യം, ലക്ഷ്യബോധം എന്നിങ്ങനെ മനസില്‍ നിറയുന്ന വിചാരവികാരങ്ങളെ അഥവാ പ്രകൃതിയിലെ അത്തരത്തിലുള്ള സൂക്ഷ്മ നിക്ഷിപ്താവസ്ഥകളെ ശബ് ദവും വെളിച്ചവും രൂപങ്ങളും ഉപയോഗിച്ച് പ്രതീകമാക്കുന്ന പ്രവര്‍ത്തനമാണ് കലാകാരനാല്‍ സാധ്യമാകുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ സാധാരണ ജീവനുകളിലേക്ക് സൂക്ഷ്മതരമായി കടന്നു ചെല്ലുന്നതിനു കലാകാരന് എന്ന ജീവന് പ്രാപ്തനായിത്തീരുന്നു.
ജ്ഞാനികള്‍ മുതല്‍ കലാകാരന്മാര് വരെയുള്ള വിഭാഗങ്ങളില്‍ പെടുന്ന ജീവനുകള്‍ സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിന് പ്രാപ്തരായിക്കുന്ന ജീവനുകളാണെന്നും ആ പ്രവര്‍ത്തനത്തിന്റെ പങ്ക് എങ്ങനെയെന്നും ഓരോരുത്തര്‍ക്കും മനസിലാക്കാനാവുന്നു.
സന്ന്യാസി
പ്രത്യക്ഷമായ തൊഴില്‍ എന്തെങ്കിലും ഇല്ലാത്ത വിഭാഗം. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ എല്ലാം ത്യജിച്ച അഥവാ കാലത്തിന്റെ നിശ്ചയമായി അങ്ങനെ സംഭവിച്ചു നില്ക്കുന്ന ജീവനാണ് സന്ന്യാസത്തില്‍ എത്തുന്നത്. ഭൗതികമായ എന്തെങ്കിലും നേടണമെന്നു വിചാരിച്ചാല്‍ത്തന്നെ ഇത്തരം ജീവനുകള്‍ക്ക് സാധിക്കുകയേയില്ല. കര്മ്മഗതിക്കും പുണ്യത്തിന്റെ നിറവിനും ആനുപാതികമായാണല്ലൊ ജീവന്റെ ഭൗതിക നേട്ടങ്ങള്‍ സംഭവിക്കുന്നത്.
ത്യജിക്കല് എന്ന അവസ്ഥ ത്യാഗമാണ്. യഥാര്‍ത്ഥമായ സന്ന്യാസം വ്യക്തമാക്കുന്നത് ജീവന് പ്രകൃതിയെ അതിജീവിക്കുന്ന അവസ്ഥയില്‍ എത്തുന്നുവെന്നാണ്. നമ്മുടേത് എന്നു കരുതി വെച്ചിരിക്കുന്ന എന്തെങ്കിലും നാമാരും സൃഷ്ടിച്ചതല്ലാത്തതുപോലെ സന്ന്യാസം എന്ന ജീവന്റെ അവസ്ഥയും പ്രകൃതിയില്‍ താനേ സംഭവിക്കുന്നു.
യഥാര്‍ത്ഥമായ സന്ന്യാസം സാത്വിക ഭാവത്തോട് അടുത്തുനില്ക്കുന്ന മനോനിലയാണ് പ്രകടമാക്കുന്നത്. ജ്ഞാനിയായ ഗുരുവെന്ന അവസ്ഥയിലേക്കുള്ള ജീവന്റെ ചുവടുവയ്പാണ് ജീവനു സംഭവിക്കുന്ന സന്ന്യാസത്തിലൂടെ സംഭവിക്കുന്നത്. മിക്കവാറും, ജ്ഞാനികളായ ഗുരുക്കന്മാരെ പിന്‍പറ്റുന്നതിനുള്ള വാസന ഇത്തരം ജീവനുകളില്‍ പ്രകടമാണ്.
ഭൗതികമായി ഒന്നും ഇല്ലാത്തവനെങ്കിലും സമൂഹത്തെ ക്രമീകരിക്കുന്നതിനു പിന്തുണ കൊടുക്കുന്നതില്‍ യഥാര്‍ത്ഥ സന്ന്യാസി വ്യാപൃതനായിരിക്കും. ജ്ഞാനികളായ ഗുരുക്കന്മാരുടെ അറിവുകള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ ഏറ്റവുമധികം സാധിക്കുന്നത് ഇത്തരം സന്ന്യാസിമാര്‍ക്ക് ആയിരിക്കും. കാരണം, സന്ന്യാസത്തില്‍ എത്തിയ ജീവന് എത്തിനില്‍ക്കുന്ന മണ്ഡലത്തോളമുള്ള കര്‍മ്മങ്ങള്‍ ഏതാണ്ട് കടന്നുവന്ന ജീവനാണ്. അതായത് കര്‍മ്മകാണ്ഡം ഇല്ലാത്തവനാണ് സന്ന്യാസി. കര്‍മ്മകാണ്ഡം ഇല്ലായ്ക നിമിത്തം ഭൗതികമായ ബന്ധങ്ങളും സന്ന്യാസിക്ക് ഉണ്ടാവുന്നില്ല. ബന്ധങ്ങള്‍ ഇല്ലായ്ക നിമിത്തം സ്വതന്ത്രമായ മനസ് ഉണ്ടാവുന്നതുകൊണ്ട് ലോകത്ത് എല്ലാവരും സന്ന്യാസിക്ക് ഒരേപോലെ ആയിരിക്കുകയും ചെയ്യുന്നു. ഉന്നത യോഗ്യതയാര്ന്ന സന്യാസി കാണുന്ന വേര്‍തിരിവ്, ആര്‍ജ്ജിതമായ ശേഷികൊണ്ട് ബോധ്യമാകുന്ന, കര്‍മ്മത്തിന്റെ യോഗ്യതായോഗ്യതകള് എന്നതു മാത്രമായിരിക്കും.
യഥാര്‍ത്ഥ സന്ന്യാസി സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുക തന്നെ ചെയ്യുന്നു. സാധാരണ ജീവിതത്തിന്റെ കര്‍മ്മപഥങ്ങള്‍ കടന്നുനില്‍ക്കുന്ന ജീവന് ആണെന്നതു തന്നെയാണ് ഇതിന്റെ കാരണം. ഇത്തരം ജീവനുകളെ ബഹുമാനിക്കുന്ന സമൂഹം വിചാരപരവും ഭൗതികവുമായ മുന്നേറ്റം ഉണ്ടാകുന്നവര്‍ ആയിത്തീരുന്നു.
കുറ്റവാളി
സമൂഹത്തിന്റെ നിയമങ്ങള്‍ക്കും യോഗ്യതാസങ്കല്പങ്ങള്ക്കും വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്ന ജീവനുകളെയാണ് കുറ്റവാളിയായി പരിഗണിക്കാനുണ്ടാവുന്നത്. അതിവേഗം പരിവര്ത്തിതമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നന്മതിന്മകള് വേര്‍തിരിച്ച് നിര്‍വചിക്കുക എന്നത് വലിയ ചിന്താക്കഴപ്പം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഗൗരവതരമായ പല കുറ്റകൃത്യ സങ്കല്പങ്ങളും കാലം മാറുന്നതിനനുസരിച്ച് കുറ്റമല്ലാതായിത്തീരുന്നത് ചരിത്രത്തില്‍ എന്നും കാണാം.
ഒരൂ സമൂഹത്തിലോ രാജ്യത്തോ കുറ്റകൃത്യമായി കണക്കാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു സമൂഹത്തിലോ രാജ്യത്തോ കൃറ്റകൃത്യമായി പരിഗണിക്കുന്നേയില്ല എന്നാണ് കാണാനാവുന്നത്. യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ അടിസ്ഥാനപരമായി കുറ്റകൃത്യം എന്നൊന്ന് ഇല്ലെന്നു വരുന്നുവോ!? കുറ്റകൃത്യം എന്നത് സാമൂഹികമായ അല്ലെങ്കില്‍ അവസ്ഥാപരമായ ഒരു മനോനില മാത്രമാണോ? എങ്കില്‍ ശിക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരണല്ലൊ യഥാര്‍ത്ഥമായി നീതി അര്‍ഹിക്കുന്നത്!
ജീവനെക്കുറിച്ച് കാരണതരമായി അറിയുന്ന സംസ്കാരത്തില്‍ കുറ്റകൃത്യം എന്നതിനെ ജ്ഞാനാവസ്ഥ പ്രാപിച്ച ജീവനുകളുടെ നിശ്ചയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായുള്ള പ്രവര്‍ത്തനം എന്നതായാണ് നിര്വചിക്കാനാവുന്നത്. ഉന്നത നിലവാരമുള്ള നിയമം ഉല്പത്തിയാവുന്നത് അറിവുള്ള ജീവനുകളുടെ മനസില്‍ നിന്നാണല്ലൊ. ഇപ്രകാരമായിരിക്കുന്നതിനാല് യഥാര്‍ത്ഥമായ കുറ്റകൃത്യമെന്നതിനെ ജ്ഞാനികളുടെ വാക്കുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം എന്നതായാണ് പരിഗണിക്കാനുണ്ടാവുന്നത്. ഇങ്ങനെ വിലയിരുത്തുന്നതിനു പക്ഷേ, ജ്ഞാനികളുടെ വാക്കുകളെ ഒരു സമൂഹം എത്രത്തോളം ഉള്‍ക്കൊണ്ടു നില്ക്കുന്നു എന്നത് പ്രധാന ഘടകം തന്നെയാണ്. സമൂഹത്തെ സംബന്ധിക്കുന്ന ത്രികാലബോധം ഉണ്ടാകുന്നതിനു സാധിക്കുന്നതിന് ജ്ഞാനികള്‍ക്കു മാത്രമാണ്.
ഒരു ജീവന് കുറ്റവാളിയാകുന്നത് എന്തുകൊണ്ടാണെന്ന ്സാമാന്യമായി ഇവിടെ കാണേണ്ടിയിരിക്കുന്നു. ഏതൊരു പ്രവര്‍ത്തനവും എന്നതുപോലെ കുറ്റകൃത്യവും പ്രകൃതിയിലെ ഊര്‍ജ്ജത്തെ അത്തരത്തിലായി ഒരു ജീവന് വിനിമയം ചെയ്യുന്നുവെന്ന പ്രവര്‍ത്തനമാണ്. വലിയ കുറ്റവാളിയെന്നാല്‍ ജന്മാന്തരങ്ങളിലൂടെ കര്‍മ്മംകൊണ്ട് ശക്തിപ്പെട്ട് നില്ക്കുന്ന ജീവന് ജ്ഞാനികളുടെ മാര്‍ഗ്ഗദര്‍ശനത്തിന് എതിരായി ആ ഊര്‍ജ്ജം വിനിയോഗിക്കുന്നു എന്നതാണ്. കുറ്റകൃത്യത്തെ ഏറ്റവും കൃത്യതയോടെ നിര്ണ്ണയിക്കാനാവുന്ന ഒരേയൊരു വഴി ഇപ്രകാരമായിരിക്കുകയും ചെയ്യുന്നു.
ലോകത്തു പക്ഷേ, കാരണബോധത്തോളം തെളിഞ്ഞു നില്ക്കുന്ന ഒരു ജ്ഞാനമാര്‍ഗ്ഗം ഉണ്ടായിട്ടില്ലെന്നതു തന്നെയാണ് പൊതുവായ സ്വീകാര്യതയില്ലാതെ കുറ്റനിര്ണ്ണയം സംഭവിക്കുന്നതിന്റെ കാരണം. യഥാര്‍ത്ഥ ജ്ഞാനത്തിനും അതുവഴി സംഭവിക്കുന്ന നിയമത്തിനും ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കുന്നതിന് സാധിക്കുകയും ചെയ്യും.
സാധാരണക്കാരന്
സമൂഹ മനസിലേക്ക് സവിശേഷ സ്വാധീനമായി പ്രവേശിക്കാന്‍ കഴിയാതെ ക്രമീകൃതമായ സമൂഹത്തിനൊത്തു മാത്രം പ്രവര്‍ത്തിച്ചു നിലകൊള്ളുന്ന ജീവനെയാണ് സാധാരണക്കാരന് എന്ന് എളുപ്പത്തില്‍ പറയാനാവുന്നത്. മുമ്പേ വന്ന മികച്ച ജീവനുകള്‍ കണ്ടെത്തി സംസ്ഥാപിച്ചവയില് പെട്ടുനിന്ന് പ്രവര്‍ത്തിക്കുന്നതിനു മാത്രമാണ് സാധാരണ ജീവനുകള്‍ക്ക് സാധിക്കുന്നത്. ഇത്തരം ജീവനുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നത് സ്വന്തം ആവശ്യങ്ങള്‍ക്കും തന്നോടൊത്തു നില്ക്കുന്ന വേണ്ടപ്പെട്ടവര്‍ക്കും മാത്രമായി വരുന്നുവെന്ന് കാണാം. പരിവര്ത്തിതരാക്കുന്നതിന് കഴിയുന്ന ജീവനുകളുടെ പ്രവര്‍ത്തനംകൊണ്ടു തന്നെയാണ് സാധാരണക്കാരന് എന്ന ജീവന്റെ നേട്ടങ്ങള്‍ സാധ്യമാകുന്നത്.
പ്രകൃതിയുടെ, കാലത്തിന്റെ പ്രവര്‍ത്തന തത്ത്വമനുസരിച്ച് ഉന്നത ശേഷികള്‍ക്ക് വിധേയപ്പെടുന്ന സത്യാധിഷ്ഠിതമായ നിലനില്പാണ് പ്രപഞ്ചത്തില്‍ സകലതിനും ഉള്ളത്. ഇത്തരത്തില്‍, സ്വയം അറിയാതെ തന്നെ ഉന്നത ജീവനുകളുടെ പ്രവര്‍ത്തനഫലങ്ങള്‍ അനുഭവങ്ങളായി സാധാരണ ജീവനില്‍ വന്നുനിറയുകയും ജന്മാന്തരങ്ങളിലൂടെ കര്‍മ്മ ഫലാനുസൃതമായി സാധാരണ ജീവന് ഉന്നത ജീവനുകളെപ്പോലെ പരിവര്‍ത്തിതമാവുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ഓരോ സാധാരണ ജീവനും പരിവര്ത്താക്കളായ ജീവനുകള്‍ക്ക് സൂക്ഷ്മമായി വിധേയരായിരിക്കുക തന്നെ ചെയ്യുന്നു.
അറിവും വിവേകവും അതുവഴി യോഗ്യതയും പ്രാപിക്കേണ്ടുന്ന സമൂഹം സൃഷ്ടിക്കുന്നതിനായി ഈ യാഥാര്‍ത്ഥ്യം ഓരോ വ്യക്തിയും വിശ്വാസം എന്നതിലുപരി താത്ത്വികമായിത്തന്നെ ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. ഏറെ വിശദീകരണം ആവശ്യമുള്ള ഈ വിഷയം പിന്നീട് വിശദമായി നമുക്ക് മനസിലാക്കുക തന്നെ ചെയ്യാം.